Friday, September 01, 2006

പെരുവണ്ണാമുഴിയിലൂടെ...

കുറ്റ്യാടി ജലവൈദ്യുത പദ്ധതി
1972-ലാണ് കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനമാരംഭിച്ചത്‌. പ്രതിവര്‍ഷം 2450 ലക്ഷം യൂണിറ്റ്‌ വൈദ്യുതി ഇവിടെ ഉല്‍പ്പാതിപ്പിക്കപ്പെടുന്നു. കുറ്റ്യാടി ഇറിഗേഷന്‍ പ്രൊജക്റ്റിന്റ്റെ സാങ്കേതിക വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ നിന്ന്‌ മനസ്സിലാക്കാം.















കുറ്റ്യാടി‌ ഇറിഗേഷന്‍ പ്രൊജക്റ്റിന്റ്റെ സാങ്കേതിക വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന മതില്‍.

ജാനകിക്കാട്ടിലൂടെ...
കുടുംബ സമേതവും അല്ലാതെയും ഇവിടെ വരുന്ന വിനോദസഞ്ചാരികള്‍, ഭക്ഷണങ്ങളും മറ്റുമായി അതിരാവിലെ തന്നെ ഈ കാടിനുള്ളിലേക്ക്‌ കയറുന്നു. കാടിനുള്ളിലേക്ക്‌ കടന്നുകഴിഞ്ഞാല്‍ പിന്നെ ഒരു പ്രത്യേകതരം കുളിരും ശബ്ദവുമാണ്. നട്ടുച്ചയ്ക്ക്‌ പോലും സൂര്യവെളിച്ചം കടന്നുവരാന്‍ മടിക്കുന്ന ഈ കാടിനുള്ളില്‍, മരങ്ങള്‍ക്കിടയിലൂടെ വനസംഗീതവും കുളിരും ആസ്വദിച്ച്‌ എത്ര മണിക്കൂറുകള്‍ നടന്നാലും മതിയാവില്ല. മനസ്സില്ലാ മനസ്സോടെയായിരിക്കും വൈകുന്നേരം തിരിച്ചു കാടിറങ്ങുന്നത്‌...


പെരുവണ്ണാമുഴി അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിടുന്നു. പിന്നില്‍ കാണുന്നത്‌ “ജാനകിക്കാട്‌”















വെള്ളം അണകെട്ടിനിര്‍ത്തിയിരിക്കുന്ന ഭാഗം; ഷട്ടര്‍ തുറന്നിരിക്കുന്നതും കാണാം.


അണക്കെട്ടിന്റ്റെ താഴ്‌ഭാഗത്തെ കാഴ്‌ചകള്‍...




സന്ദര്‍ശകരെ കാത്ത്‌ നില്‍ക്കുന്ന ഒരു ചെറു തോണി...

Thursday, July 13, 2006

പാലം കടക്കുവോളം...



ഈ പാലവും കടന്ന്...

ഇത്‌ കുറ്റ്യാടിപ്പാലം. "നമ്മുടെ നിലനില്‍പ്പിന്‌ പ്രകൃതിയെ സംരക്ഷിക്കുക" എന്ന കേരള വനം വകുപ്പ്‌ കുറ്റ്യാടി റെയിഞ്ചിന്റെ സന്ദേശവും വഹിച്ചുകൊണ്ടുള്ള ഫലകമാണ് ഇടതു വശത്തായി കാണുന്നത്‌.


കുറ്റ്യാടിപ്പാലത്തിന്റെ ഇടതു വശത്ത്‌ നിന്നുമുള്ള കാഴ്ച

മുക്കണ്ണാം കുഴിക്കുംപറയാനുണ്ടാവും ഒരുപാട്‌...
നമ്മളിപ്പൊള്‍ നില്‍ക്കുന്നതിന്റെ തൊട്ടു താഴെ അതിഭീകരമായ ഒരു കുഴി ഉണ്ടായിരുന്നു പോലും; "മുക്കണ്ണാം കുഴി" എന്നായിരുന്നു പഴമക്കാര്‍ അതിനെ വിളിച്ചിരുന്നത്‌. അതില്‍ ചാടി ഇഹലോകവാസമവസാനിപ്പിച്ച ആനകള്‍ക്ക്‌ കണക്കില്ലാത്രേ... !!



കൊയിലോത്തും കടവിലൂടെ...
ആ കാണുന്നത്‌ ഒരു കുളിക്കടവാണ്; "കൊയിലോത്തും കടവ്‌"‌ എന്നു പേര്‍. കുറ്റ്യാടിയിലെ മര വ്യവസായത്തിന്റെ കേന്ദ്രം. പത്തുമുപ്പത്‌ കൊല്ലം പിന്നിലേക്കു പോയാല്‍ നമുക്കവിടെ ഒഴുകി നടക്കുന്ന മരത്തടികളും ചങ്ങാടങ്ങളും കൂടെ വിയര്‍പ്പൊഴുക്കുന്ന, സ്നേഹിക്കാന്‍ മാത്രമറിയാവുന്ന കുറേ പച്ച മനുഷ്യരെയും കാണാം. ചരിത്രങ്ങളൊരുപാട്‌‍ അവിടെയും കിടന്നുറങ്ങുന്നുണ്ട്‌...



പയ്യന്മാര്‍ നീരാടും ഇടം...
വലതുവശത്ത്‌ പാലത്തിനു തൊട്ടു താഴെയായി പയ്യന്മാരുടെ വിസ്തരിച്ചുള്ള ഒരു കുളി. ദൂരെയേതോ ദേശത്തു നിന്നും വന്ന് കുറ്റ്യാടിയില്‍ താമസിച്ചു പഠിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥി ഇവിടെയെവിടെയോ ആയിരുന്നു മുങ്ങി മരിച്ചത്‌...


എല്ലാമറിഞ്ഞും ഒന്നുമറിയാതെ ശാന്തമായൊഴുകുന്ന കുറ്റ്യാടിപ്പുഴ...


ശുദ്ധജല വിതരണ കേന്ദ്രം...
ദൂരെ ഇടതുവശത്തായി വൃത്താകൃതിയില്‍ കാണുന്ന കെട്ടിടമാണ് കുറ്റ്യാടിപ്പഞ്ചായത്തിന്റെ ശുദ്ധജല വിതരണ കേന്ദ്രം. ഭീമാകാരമായ ഒരു കിണറ്റിന്റെ മുകളിലാണാ കെട്ടിടം നിലകൊള്ളുന്നത്‌. പഞ്ചായത്തിലുള്‍പെട്ട സമീപസ്ഥലങ്ങളിലെ വെള്ളമെത്താത്ത കുന്നിന്‍പുറങ്ങളില്‍ താമസിക്കുന്നവര്‍ക്കും മറ്റും ഈ കുടിവെള്ളം വലിയൊരനുഗ്രഹമാണ്...



പാലം കടക്കുവോളം...
ഒരിക്കല്‍ കുറ്റ്യാടിപ്പോലീസ്‌ ഒരു കള്ളന്റെ പിന്നാലെ ഈ പാലത്തിലൂടെ ഓടുകയായിരുന്നു, പാലം കഴിഞ്ഞതും കള്ളന്റെ ഭാവം മാറി. ഇനിയെന്നെ തൊട്ടാല്‍ വിവരമറിയും എന്നായി കള്ളന്‍. സ്റ്റേഷന്‍ പരിധി പാലം അവസാനിക്കുന്നതോടെ കഴിഞ്ഞൂവെന്ന കാര്യം അപ്പോഴാണു നമ്മുടെ പോലീസേമാന്ന് ഓടിയത്‌. പരിധിക്കപ്പുറത്തുള്ള കള്ളനെ പിടിച്ചാലുണ്ടാവുന്ന പുകിലുകളോര്‍ത്ത്‌ പോലീസേമാന്‍ പതുക്കെ തിരിച്ചു നടന്നു, കള്ളന്‍ നേരെ മുന്നോട്ടും. നമ്മുടെ കള്ളന്‍ മനസില്‍ വിചാരിച്ചു കാണും ഞാനാരാ മോന്‍...

ഈ പാലത്തിന്റെ അക്കരെയുള്ള സ്ഥലം "ചെറിയകുമ്പളം" എന്ന പേരില്‍ അറിയപ്പെടുന്നു. അവിടെത്തന്നെ "വലിയകുമ്പളം" എന്ന സ്ഥലവും ഉണ്ടെന്നാണറിവ്‌. പാറക്കടവ്‌, വടക്കുമ്പാട്‌, പാലേരി എന്നീ സ്ഥലങ്ങള്‍ പിന്നിട്ട്‌ കടിയങ്ങാട്‌ എത്തിയാല്‍ അവിടെനിന്നും ഇടത്തുഭാഗത്തോട്ടുള്ള റോഡിലൂടെ "പെരുവണ്ണാമുഴി" എന്ന പേരില്‍ അറിയപ്പെടുന്ന കുറ്റിയാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ അണക്കെട്ട്‌ സ്തിഥി ചെയ്യുന്ന സ്ഥലത്തേക്കെത്തിച്ചേരുന്നു...

പെരുവണ്ണാമുഴി അണക്കെട്ട്‌ - ഉപഗ്രഹ കാഴ്ച

Tuesday, July 11, 2006

കുറ്റ്യാടിയിലേക്കു സ്വാഗതം...



നമ്മുടെ നിലനില്‍പ്പിന്‌ പ്രകൃതിയെ സംരക്ഷിക്കുക.
കുറ്റ്യാടി; ഹരിതഭംഗിയില്‍ പുതഞ്ഞു നില്‍ക്കുന്ന ഒരു താഴ്‌വാരം. വടകര, വയനാട്‌, തലശ്ശേരി, കോഴിക്കോട്‌ ഭാഗങ്ങളില്‍ നിന്നും വരുന്ന വഴികള്‍ ഈ താഴ്‌വാരത്ത്‌ ഒരു നാല്‍ക്കവല തീര്‍ക്കുന്നു. കോഴിക്കോട്ട്‌ ടൗണില്‍ നിന്നും 50 കിലോമീറ്റര്‍ അകന്ന്..., വടകര നിന്നും 30 കിലോമീറ്റര്‍ ദൂരെയുള്ള ഒരു പഞ്ചായത്ത്‌. എന്റെ നാട്ടിലേക്കു പ്രവേശിക്കുമ്പോള്‍ നിങ്ങളെ വരവേല്‍ക്കുന്നത്‌ "നമ്മുടെ നിലനില്‍പ്പിന്‌ പ്രകൃതിയെ സംരക്ഷിക്കുക" എന്ന കേരള വനം വകുപ്പ്‌ കുറ്റ്യാടി റെയിഞ്ചിന്റെ സന്ദേശമാവും.

ഒരുപാട്‌ ചരിത്രങ്ങള്‍ പറയാനുണ്ട്‌ എന്റെ നാടിന്‌. ടിപ്പു സുല്‍ത്താന്റെ പടയോട്ടവും പഴശ്ശി രാജ കോട്ടയ്ക്കായി കുറ്റിയടിച്ചതും തുടങ്ങി 76 കളില്‍ നടന്ന നെക്സലൈറ്റ്‌ ആക്രമണം, കേരള ജനതയുടെയും ഒരച്ഛന്റെയും മരിക്കാത്ത ഓര്‍മ്മകളായ അടിയന്തിരാവസ്ഥാ കാലത്തെ കക്കയം ക്യാമ്പ്‌; ചരിത്രം വിറങ്ങലിച്ചു നിന്ന ദിന രാത്രങ്ങള്‍...

ചരിത്രമുറങ്ങുന്ന ആ നാട്ടുവഴികളിലൂടെ ഒരു യാത്രയാവാം ഇനി വരും നാളുകളില്‍...